Sunday 11 April, 2010

ഉടലറിവുകള്‍ /ദേവസേന



















അടുത്തറിയുന്നവരൊക്കെ മനസിലാക്കിയിരിക്കണം
പെണ്ണിന്റെ ഉടലെങ്കിലും
ആണിന്റെ ഉള്ളാണെനിക്കെന്ന്
അതാവാം മരുന്നിനു പോലും
സ്ത്രീ സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുന്നത്
എന്നാലുമുണ്ട് ഒരുവള്‍.ഭയങ്ങളുടെ മൊത്തവ്യാപാരി.വിമാനത്തിലുംബോട്ടിലും
ലിഫ്റ്റില്‍ വരെ കയറാന്‍ ഭയക്കുന്നവള്‍.
ഒരേ പ്രായക്കാര്‍ ഒരേ ചുറ്റുപാടുകള്‍
പ്രാരാബ്ദങ്ങള്‍ സന്താപസന്തോഷങ്ങള്‍
ഒരേ പ്രായമുള്ള പെണ്മക്കള്‍
എന്തിനേറെ!ഭര്‍ത്താക്കന്മാരുടെ 
കൊനുഷ്ടു സ്വഭാവങ്ങള്‍ വരെ സമാനം.അവള്‍ പറയുന്ന 
പരദൂഷണങ്ങള്‍ പോലും
അത്രകണ്ട് പഥ്യമാണെനിക്ക്.
ദേവാലയത്തിന്റെ തിരുസന്നിധിയാണു
സ്വൈര്യ സംസാര വേദിയെന്ന്
ഞങ്ങള്‍ കണ്ടെത്തിയിരുന്നു
പെണ്‍ ജാടകളുംകസവാടകളും കണ്ട്
മൌനം കൊണ്ടും കണ്ണു കൊണ്ടും
പരസ്പരം കുന്നായ്മകള്‍ പറഞ്ഞു
അടക്കിപ്പിടിച്ച് നൂറു പരാധീനതകള്‍ കൈമാറി
സ്കൂള്‍ ഫീസ് കൂടിയത്
അമ്മ ആശുപത്രിയിലായത്
ഒരിക്കലുമൊടുങ്ങാത്ത വീട്ടുപണികള്‍
ലക്കു കെട്ടെത്തുന്ന ആര്‍ത്തവ ചക്രങ്ങള്‍
തിരക്കു കൂട്ടിയാക്രമിക്കുന്ന ജരാനരകള്‍ 
ചട്ടയും മുണ്ടുമായിരുന്നു വേഷമെങ്കില്‍
ഞങ്ങള്‍ 
'
മനസിനക്കരയിലെ
K.P.A.C 
ലളിതയുംഷീലയുമായേനെ !
പള്ളി പ്രസംഗങ്ങള്‍ കേട്ട്വിരസതയോടെ ഒരുമിച്ചുറങ്ങി,ഉണര്‍ന്നപ്പോള്‍
പരസ്പരമൊളിപ്പിച്ചെത്തിച്ച പ്രാര്‍ത്ഥനകള്‍ക്കും
സാമ്യമുണ്ടാവാം
മരണം വരെ സുമംഗലികളാക്കണേയെന്ന്
മക്കളുടെ തലയില്‍ -ദുര്‍ബുദ്ധിയൊന്നും വരുത്തല്ലേയെന്ന്
ഒളിച്ചോടാന്‍ തോന്നിയാലും
ക്രിസ്ത്യാനിയുടെ കൂടെ തന്നെയാവണേന്ന്
10-
ന്റെയും 12-ന്റെയും
ബോര്‍ഡ് പരീക്ഷകള്‍ വരുന്നുണ്ടന്ന്
അവരെ കെട്ടിച്ചയക്കാ‍ന്‍ 
തമ്പുരാന്റെ ഖജനാവ് 
കാലാകാലങ്ങളില്‍ തുറക്കണേയെന്ന്.
കാരണങ്ങളൊന്നുമില്ലാഞ്ഞിട്ടും
ഇടവപ്പാതിയിലെ പുഴ പോലെയവള്‍ 
ഇടക്കിടെ കലഹിച്ചു.പ്യൂപ്പയെ പോലെ മൌനത്തിലിരുന്നു.
പൊട്ടിത്തെറിച്ച്
ഏതെങ്കിലുമൊരു നിമിഷം തിരികെ വരും
'
നമ്മുടെ കോണ്‍ഗ്രസ്സുകാരു തന്നെയാ മെച്ച'മെന്നു പറഞ്ഞ്
ഭൂമിയിലെ നൂറുക്കണക്കിന് വിശേഷങ്ങളുമായി,
CNN 
വാര്‍ത്താച്ചാനലിനെ അനുസ്മരിപ്പിച്ച് 
ജന്തുശാസ്ത്രവുംഭൂമി ശാസ്ത്രവും വിവരിച്ച്
എന്‍സൈക്ലോപ്പീഡിയാ-യെ തോല്‍പ്പിച്ച് 
വലിയ ആശുപത്രിയില്‍
റിസപ് ഷനിസ്റ്റായതു മുതല്‍
ഇനിയുമറിഞ്ഞിട്ടില്ലാത്ത
അജ്നാതയിടങ്ങളിലെ അക്ഷയമേഖലകള്‍
എനിക്കുമുന്നിലവള്‍ തുറന്നിട്ടു.
ഒച്ച താഴ്ത്തി തലകുടഞ്ഞവള്‍ ശങ്കിച്ചു.എന്തിനും പോന്ന സൌഹൃദമാണ്
എന്നിട്ടും !അവളുടെ വായും എന്റെ ചെവിയും 
മില്ലിമീറ്ററിന്റെ അകലത്തില്‍ 
പറഞ്ഞു തുടങ്ങി.
ഗര്‍ഭാശയത്തില്‍ കുടുങ്ങിയ 
ഉറ പുറത്തെടുക്കാ‍ന്‍ 
പുലര്‍ച്ചെ മൂന്നര മണി നേരത്തെത്തിയ
മഞ്ഞ മുഖക്കാരി റഷ്യാക്കാരിയെക്കുറിച്ച് !
പൈപ്പ് കഷണത്തിലേക്ക് കടത്തി 
കരിനീലിച്ച ലിംഗവുമായി 
പ്രാണവേദനയില്‍ വിയര്‍ത്തു വന്ന 
പഠാനെ ക്കുറിച്ച്
ഭര്‍ത്താവിന്റെ ജനനേദ്രിയത്തിന്റെ 
വളര്‍ച്ചയില്ലായ്മയില്‍ നൊന്ത് 
ഹോര്‍മോണ്‍ ചികിത്സക്കെത്തിച്ച 
മദാമ്മയെക്കുറിച്ച്.
പരപുരുഷന്റെ സ്വകാ‍ര്യതയില്‍ 
ചികിത്സാഭാഗമായെങ്കിലും,വെറുപ്പോടെ സ്പര്‍ശിക്കേണ്ടിവന്ന
അവിവാഹിതയായ നേഴ്സു കൊച്ചിനെ പറ്റി !
മൂന്നും നാലും പെറ്റ്,മദ്ധ്യവയസു കഴിഞ്ഞവരും‍‍ വരുന്നുവത്രെ
സ്വകാര്യയിട സര്‍ജറിക്കും 
കോള്‍പ്പോക്രെയോ-ക്കും
അറബിച്സി മുതല് മലയാളി വരെ.
മുത്തും രത്നവും കോര്‍ത്തലങ്കരിച്ച
സ്ത്രീ രഹസ്യങ്ങള്‍ എങ്ങനെയെന്ന്
എനിക്കു ജിജ്ഞാസ പരകോടിയിലെത്തി.പൌഡര്‍ പൂശാനുംതാളി തേക്കാനും
മറക്കുന്ന എന്റെ ശരീര ലോകം 
പരിഹാസച്ചിരി തുടങ്ങി.
ബിന്ദു റ്റീച്ചറിന്റെ
കെമിസ്റ്റ്റി പഠിപ്പീര് പോരായെന്നും
ബട്ടര്‍ ചിക്കന്റെ റസ്സിപ്പി 
കയ്യിലുണ്ടോയെന്നും ചോദിച്ചവള്‍
വിഷയസഞ്ചാരം നടത്തി
ഊര്‍ന്ന് വീണ സാരിത്തലപ്പ് 
തലയിലേക്ക് വലിച്ചിട്ട് 
കണ്ണുകളടച്ച്കൈകള്‍ കൂപ്പി
മൌഡ്യമുണര്‍ന്നോരു ധ്യാനത്തിലേക്ക് ഞങ്ങള്‍ വീണു.അപ്പോഴേക്കും
വിശുദ്ധ കുര്‍ബാന തുടങ്ങിക്കഴിഞ്ഞിരുന്നു.                                                                                                    ദേവസേന

അടുക്കി വെച്ചിരിക്കുന്നത് /ദേവസേന

തിരിയുമ്പോള്‍ മുതുക്
ചെരിയുമ്പോള്‍ വയറ്
കുനിയുമ്പോള്‍
ചരിച്ചു വാര്‍ത്ത ഗോപുരങ്ങള്‍
കാണാന്‍ പാടില്ലാത്ത
പലതും കാണുന്നുവെന്ന്
അറബി മാനേജര്‍ക്ക് അനിഷ്ടമായി.

വാരിച്ചുറ്റിയ ഒറ്റ നീളന്‍ വസ്ത്രം
സാവധാനം
ഓരോന്നോയി
അലമാരയിലേക്ക് മടങ്ങിപ്പോയിരുന്നു

അഞ്ചര മീറ്റര്‍ നീളത്തില്‍
വിവിധ വര്‍ണങ്ങളില്‍
കരഞ്ഞും ചിരിച്ചും കുതുഹലപ്പെട്ടും
ക്ഷീണിച്ചും ക്ഷതമേറ്റും,അഴകാര്‍ന്നും അലുക്കിട്ടും,ഓരോന്നും.

വെയില്‍ കായിച്ചും 
കര്‍പ്പൂരം പുകച്ചും
നാഫ്തലില്‍ വിതറിയും
ഓര്‍മ്മകളെ കാക്കുന്നപോലെ
അത്രമേല്‍ ഭദ്രമാക്കി.

ആണ്ടൊരിക്കല്‍
റംസാന്‍ മാസം വിരുന്നുവരും
വസ്ത്രശേഖര സംഘം പിരിവിനെത്തും
അഞ്ചും എട്ടും വെച്ച് അടര്‍ന്നുമാറും
ബാക്കിയുള്ളവ
അനിശ്ചതത്തില്‍ ഊഴം കാത്തുകിടക്കും
വന്നുവന്ന് വിരലിലെണ്ണാന്‍ മാത്രം.


ഓരോ കഥകളിലൂടെ പായുന്നുണ്ട് ഓരോന്നും.ഓര്‍മ്മപ്പെടുത്തലുകളിലൂടെ മേയുന്നുണ്ട്
ഭാര്യക്ക്,അമ്മക്ക്,മകള്‍ക്ക്
പെങ്ങള്‍ക്ക്
അമ്മായിക്ക്,നിന‍ക്ക്.എന്ന് ബന്ധപ്പെടുത്തുന്നുണ്ട്

ദ്രംഷ്ടകള്‍ നീട്ടി
പാലപ്പൂവിന്റെ മണമുള്ള
വെളുത്ത മംഗല്യസാരി..തമസ്സാണു സുഖമെന്നാശ്വസിച്ച്
മുഖമുയര്‍ത്താതിരിക്കുന്ന
കറുമ്പികള്‍
ആസക്തികളവസാനിപ്പിക്കൂയെന്നു
ശാസിച്ച് കാവിസാരി
പാത്തും പതുങ്ങിയും
കള്ളകടത്തിനെയനുസ്മരിപ്പിച്ച് അവനെത്തിച്ച
ഇളം നിറങ്ങളില്‍ ചിലത് 

ജന്മം മടുത്തുവെങ്കില്‍
ഞാനുണ്ട് എന്നാശ്വസിപ്പിച്ച്
ഒരു കുടുക്കിനു തയ്യാറായി
വയലറ്റ് ഷിഫോണ്‍ സാരി.

ജീവിതത്തിന്റെ അദ്ധ്യായങ്ങളെയാ‍ണു
അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നത്.ജീവിതം തന്നെയാ‍ണു
അലമാരയില്‍ മടങ്ങിയിരിക്കുന്നത്.                                                                                                                                             ദേവസേന

മരണാനന്തരം / ദേവസേന

രാത്രി സ്വപ്നമായിരുന്നു
അത്ര ചേര്‍ന്ന് രണ്ടു പേര്‍ക്ക് 
കിടക്കാന് കഴിയില്ലായിരുന്നു
അങ്ങനെയായിരുന്നു ഞങ്ങള്‍ കിടന്നിരുന്നത്
അത്ര മുറുകി 
അത്ര ഇഴുകി
ഇടയില്‍ ഒരു നൂലിഴ പോലും കടക്കാന്‍ പറ്റാതെ
ഉണര്ന്നപ്പോള്‍ 
സ്വപനത്തിലെങ്കിലും 
അതു കണ്ടല്ലോയെന്നായിരുന്നു
ചിരിയായിരുന്നു 
ഉത്സാഹമായിരുന്നു
ഉന്മാദമായിരുന്നു
പിറ്റേന്ന് രാത്രിയാണ് അവന്‍ ചോദിക്കുന്നത്
തെക്കുംചേരിയിലെ പള്ളിസെമിത്തേരിയില്‍
നിനക്കൂടെ സ്ഥലം ബുക്ക് ചെയ്യട്ടേന്ന് 
പട്ടച്ചാരായമായിരിക്കാം ചോദിപ്പിച്ചത്
എന്നിട്ടും ഞാന്‍ പറഞ്ഞു
വേണമെന്ന്
പറ്റിച്ചേര്‍ന്ന്
ഒട്ടിച്ചേര്‍ന്ന് കിടന്നോളാമെന്ന്
ഇത്തിരി സ്ഥലം മതിയെന്ന്.

മരിച്ച് 
മണ്ണിനടിയില്‍
അടുത്തടുത്ത പെട്ടികളില് വെച്ചു മാത്രം
ഞങ്ങള്‍ രതിയിലേര്‍പ്പെടും
അതു മതി

Sunday 28 March, 2010

മരുമക്ക-തായം /നസീര്‍ കടിക്കാട്

Photobucket

കാക്ക എന്ന് ആദ്യം വിളിച്ചത്
വല്യമ്മാവനെയായിരുന്നു
ഒരു മരത്തിലേക്ക് നോക്കിയായിരുന്നു
അതിനു ശേഷമാണ് കാക്കയെ കണ്ടത്
കറുപ്പ് ഒരു നിറമാണെന്നറിഞ്ഞത്

കാക്ക പറന്നുപോയിരുന്നു
കറുപ്പില്‍ കിടന്ന് ചിരിച്ചുചിരിച്ച്
ചോക്കിലെ വെളുപ്പ് മാഞ്ഞുപോയിരുന്നു
കഴുകാന്‍ ചെന്നപ്പോള്‍
കുളത്തിന്റെ നിറം മറന്നുപോയിട്ടാവണം
കറുത്ത ബോര്‍‌ഡ് വെളുത്ത് വന്നു

കുളം എന്തോ ഓര്‍ത്തുകിടന്നു

കുളക്കടവിലിരുന്ന് പറഞ്ഞുപറഞ്ഞ്
അലക്കുകല്ല് അങ്ങിനെതന്നെയിരുന്നു
അലക്കാനിട്ടതെല്ലാം
കരയില്‍ തന്നെ കിടപ്പുണ്ട്
ഒട്ടും നേരമില്ലെന്ന് ഓര്‍ത്തുനിന്നവള്‍
അലക്കുകല്ല് നോക്കിനില്‍ക്കുന്നുണ്ട്
വെയില്‍ വരുമെന്നൊ
മഴ വരുമെന്നൊ
പെണ്ണുങ്ങള്‍ കല്ലാവുന്നുണ്ട്

വൈകുന്നേരമായിട്ടാവണം
ഒരാള്‍
ഓടിവന്ന് അലക്കുമ്പോള്‍
കുളിക്കുമ്പോള്‍
കുളം കലങ്ങുന്നു

മരം മുറിച്ചവനാവണം
മതില്‍ കെട്ടിയവനാവണം

അക്കരെയിക്കരെയെന്ന് നീന്തുമ്പോള്‍
കുളക്കടവിലെ ആ മരത്തില്‍
കാക്കയിരുന്ന് കരയുന്നുണ്ട്
തറവാട്ടുകുളത്തില്‍ മുങ്ങിപ്പൊങ്ങി
നാല്പത്തിയഞ്ചാം വയസ്സില്‍
കുട്ടി
നീന്തല്‍ പഠിക്കുന്നുണ്ട്
കാക്ക പറയുന്നുണ്ട്
നിനക്കു ഞാനൊരു മോട്ടോര്‍ സൈക്കിള്‍
വാങ്ങിത്തരാമെന്ന്

അതു കേട്ടിട്ടാവണം
കുട്ടി
കരക്കിരുന്ന് നീന്തുന്നുണ്ട്
കാക്ക ഇപ്പോള്‍
മതിലിനു മുകളിലാണ്
നസീര്‍ കടിക്കാടിന്റെ ബ്ലോഗ്>> സംക്രമണം>> നസീര്‍

മകള്‍ /നസീര്‍ കടിക്കാട്

അബബീല്‍ പക്ഷിയുടെ
ചിറക് തേടി
മണല്‍ വകഞ്ഞുവകഞ്ഞ്
മലകള്‍ മറിച്ചുമറിച്ച്
മേഘങ്ങള്‍ നിവര്‍ത്തി നിവര്‍ത്തി
പോകുമ്പോള്‍
കറുത്തുപോയ മണ്ണിന്റെ
മുടിയിഴകള്‍‌ക്കിടയില്‍
സൂര്യന്റെ ചോര
പെണ്‍‌കുഞ്ഞുങ്ങളെ
പെറ്റുകൂട്ടുന്നുണ്ട്

പര്‍വ്വതങ്ങളുടെ ബലിഷ്ഠപേശികളിലും
ശരീരവടിവുകളിലും
കാറ്റിന്റെ കൊടും‌കാടുകള്‍
പെണ്‍‌കുഞ്ഞുങ്ങളെ
ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്

മേഘങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും
യാത്രകള്‍ക്കും കുറുകെ
ഗ്രഹങ്ങളുടെ കൈവിരലുകള്‍
പെണ്‍‌കുഞ്ഞുങ്ങളെ
നടക്കാന്‍ പഠിപ്പിക്കുന്നുണ്ട്

മകളേയെന്ന്
പെണ്‍‌കുഞ്ഞുങ്ങളെ
മാറത്തടക്കുകയാണ്
ഞാന്‍
നസീര്‍ കടിക്കാടിന്റെ ബ്ലോഗ്>> സംക്രമണം>> നസീര്‍

മണലില്‍ ഒരു വര /നസീര്‍ കടിക്കാട്

മരുഭൂമി
ആകാശം തൊടാനോടുമ്പോള്‍
കാറ്റ് വിരിച്ചിട്ട
മണലിന്റെ വെളുപ്പില്‍
ആ പഴയവീട്
മണ്ണ് മെഴുകിയ
ഓല മേഞ്ഞ
അറമുറിയും
മരക്കോവണിയും
കയ്യാലയും തൊഴുത്തുമുള്ള
തറവാട്ട് വീട്

പടിഞ്ഞാറെ കോലായില്‍
അതുപോലെത്തന്നെ,
ഒന്നും സംഭവിക്കാത്ത മട്ടില്‍
മുറുക്കാന്‍ പാത്രവും
വല്യുമ്മയും.
പേരമരത്തിനും
വേലിക്കുമിടയിലൂടെ
കത്യുമ്മായിയുടെ വീട്
വറ്റാത്ത തെളിനീരുമായി
മറ കെട്ടാത്ത കിണര്‍
കിണറ്റുവക്കത്തെ നാട്ടുചെടികളില്‍
തുമ്പികളുടെ കിസ്സപറച്ചില്‍

വല്യുമ്മയെ തിരഞ്ഞ്
പാതിതുന്നിയ പെണ്‍കുപ്പായത്തിന്റെ
നൂലിഴക്കൊത്തുമായി
കത്യുമ്മായി നടന്നുവരുന്നുണ്ട്
വഴിക്ക്
മരങ്ങളോടും
കാക്കയോടും പൂച്ചയോടും
കഥകളുടെ നൂലഴിക്കുന്നുണ്ട്

മരുഭൂമിയില്‍ കാറ്റമരുമ്പോള്‍
മണലില്‍
മായാതെ
കത്യുമ്മായി തുന്നിത്തീര്‍ത്ത
നിസ്കാരക്കുപ്പായവും
മക്കനയുമിട്ട്
വല്യുമ്മയതാ
സുജൂദിലിരിക്കുന്നു.
നസീര്‍ കടിക്കാടിന്റെ ബ്ലോഗ്>> സംക്രമണം>> നസീര്‍